International
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് പ്രദേശത്ത് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുയും ചെയ്തു. കെട്ടിടങ്ങളും വാഹനങ്ങളും നശിച്ചതിന്റെ ഫോട്ടോകൾ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പുറത്തുവിട്ടു. റഷ്യയോട് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാർകീവിലെ ഗ്രാമപ്രദേശത്ത് രണ്ടു ക്രൂസ് മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. പോസ്റ്റ് ഓഫീസ്, റസ്റ്ററന്റ്, സ്വകാര്യ കെട്ടിടങ്ങൾ, വാഹനങ്ങൾ മുതലായവ നശിച്ചു.
ഇതിനിടെ, യുക്രെയ്ൻ സേന വീണ്ടും റഷ്യക്കെതിരേ വൻ ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ൻ തൊടുത്ത 791 ഡ്രോണുകളെ നിർവീര്യമാക്കിയെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ മോസ്കോ മുതൽ അധിനിവേശ ക്രിമിയ വരെ റഷ്യയിലുടനീളം ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ആളപായമോ നാശനഷ്ടമോ ഉള്ളതായി റഷ്യ വ്യക്തമാക്കിയിട്ടില്ല.
ഇതു രണ്ടാം തവണയാണ് യുക്രെയ്ൻ സേന ഇത്ര വിപുലമായ ഡ്രോൺ ആക്രമണം നടത്തുന്നത്. ഏതാനും ദിവസം മുന്പ് 800നു മുകളിൽ ഡ്രോണുകൾ യുക്രെയ്ൻ സേന റഷ്യക്കെതിരേ തൊടുത്തിരുന്നു.
International
മോസ്കോ/കീവ്: പരസ്പരം വ്യോമാക്രമണത്തിലൂടെ വൻ നാശം വിതച്ച് റഷ്യയും യുക്രെയ്നും. നാലു വർഷെത്തെ യുദ്ധത്തിനിടെ റഷ്യയിലെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. പിന്നാലെ യുക്രെയ്നിലുടനീളം റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ എട്ടു പേരും കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി യുക്രെയ്ൻ തൊടുത്ത 822 ഡ്രോണുകളാണ് നിർവീര്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാനമായ മോസ്കോയിലടക്കം വൻ നാശനഷ്ടങ്ങളുണ്ടായി.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരസ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗനിനു നേർക്കുണ്ടായ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായെന്ന് ഗവർണർ പറഞ്ഞു.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
യുക്രെയ്നിലുടനീളം മിസൈലുകളും ഡ്രോണുകളും വർഷിച്ചാണ് റഷ്യ തിരിച്ചടിച്ചത്. എട്ടു പേർ കൊല്ലപ്പെട്ടതിനു പുറമേ 39 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഫോടനശബ്ദങ്ങളുണ്ടായി.
കീവിലെ ഒരു വലിയ ചന്തയിൽ മിസൈൽ പതിച്ച് വലിയ തോതിൽ നാശമുണ്ടായി. ചെറുകിട വ്യാപാര സ്ഥാപനങ്ങളെല്ലാം നശിച്ചെന്നാണ് റിപ്പോർട്ട്. സുമി, ഡോണെറ്റ്സ്ക്, സാപ്പോറിഷ്യ എന്നിവടങ്ങളിലും റഷ്യൻ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടു.
International
ബുക്കാറസ്റ്റ്: റുമാനിയൻ ആകാശത്ത് നിയമവിരുദ്ധമായി പ്രവേശിച്ച ഡ്രോണിനെ നാറ്റോ എയർ പോലിസിംഗിന്റെ ഭാഗമായ എഫ്-18 യുദ്ധവിമാനം വെടിവച്ചിട്ടു. ഡ്രോൺ എതു രാജ്യത്തിന്റേതാണെന്ന് റുമാനിയൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയില്ല. അയൽരാജ്യമായ മോൾഡോവയിൽനിന്നാണ് ഡ്രോൺ റുമാനിയയിൽ പ്രവേശിച്ചത്.
യുക്രെയ്നെ ആക്രമിക്കാൻ റഷ്യ അയച്ച ഡ്രോൺ ആയിരിക്കാം ഇതെന്നു കരുതുന്നു. യുക്രെയ്നുമായി റുമാനിയയ്ക്ക് 614 കിലോമീറ്റർ അതിർത്തിയുണ്ട്.
നാറ്റോയുടെ ഭാഗമായി റുമാനിയയിൽ വിന്യസിച്ചിരിക്കുന്ന സ്പാനിഷ് സേനയുടെ എഫ്-18 യുദ്ധവിമാനമാണ് ഡ്രോണിനെ വീഴ്ത്തിയത്.
യുക്രെയ്നു നേർക്ക് റഷ്യ തൊടുക്കുന്ന ഡ്രോണുകൾ റുമാനിയയിലും മറ്റ് അയൽ രാജ്യങ്ങളിലും പ്രവേശിക്കാറുണ്ട്. കഴിഞ്ഞമാസം റുമാനിയൻ ആകാശത്തു പ്രവേശിച്ച മൂന്ന് റഷ്യൻ ഡ്രോണുകളെ എഫ്-16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയിരുന്നു.
International
മോസ്കോ: ആർട്ടിക് മേഖലയിലെ സഹകരണത്തിനായി റഷ്യയുമായി ഏറ്റവും ഫലപ്രദമായ ചർച്ചകൾ നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് റഷ്യ.
മോസ്കോയിൽ നടന്ന നാലാമത് ആർട്ടിക് മേഖലാ ഫോറത്തിൽ റഷ്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥൻ വ്ലാഡിസ്ലാവ് മസ്ലെനിക്കോവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ചൈനയുമായും ഇന്ത്യയുമായും ഫലപ്രദമായ സംഭാഷണം നടന്നുവരികയാണ്. ഈ മേഖലയിൽ സംയുക്ത പദ്ധതികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിന് വിപുലമായ വിഭവങ്ങളും അവർക്കുണ്ടെന്ന് മസ്ലെന്നിക്കോവ് പറഞ്ഞു.
International
മോസ്കോ: വീദൂര മേഖലകളിൽ ഡ്രോൺ ആക്രമണം നടത്താനുള്ള യുക്രെയ്ന്റെ ശേഷി റഷ്യയെ വീണ്ടും ഞെട്ടിച്ചു. റഷ്യയിലെ യുറാൾ മലനിരകളിൽ സ്ഥിതി ചെയ്യുന്ന യെക്കാത്തരീൻബെർഗ് നഗരത്തിലായിരുന്നു ഇന്നലത്തെ ആക്രമണം. യുക്രെയ്ൻ അതിർത്തിയിൽനിന്ന് രണ്ടായിരത്തിനടുത്ത് കിലോമീറ്റർ അകലെയാണിവിടം.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിൽ സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗൺ ആണ് യുക്രെയ്ൻ സേന ലക്ഷ്യമിട്ടത്. മൂന്നു ഡ്രോണുകൾ ഗോഡൗണിന്റെ മേൽക്കൂരയിൽ പതിച്ചു. തീപിടിത്തമുണ്ടായെങ്കിലും സാധനങ്ങൾ നശിച്ചില്ലെന്നാണ് റിപ്പോർട്ട്.
റഷ്യയിലെ ആമസോൺ വെബ്സൈറ്റ് എന്നു വിളിക്കപ്പെടുന്ന വൈൽഡ്ബെറീസിന്റെ നിരവധി ഗോഡൗണുകൾ കഴിഞ്ഞയാഴ്ചകളിൽ ആക്രമിക്കപ്പെട്ടിരുന്നു. റഷ്യൻ സേനയ്ക്ക് ഡ്രോൺ ഉത്പാദിപ്പിക്കാൻ ആവശ്യമായ ഘടകങ്ങൾ ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ പറയുന്നത്.
ഇത്രയും അകലെയുള്ള റഷ്യൻ പ്രദേശങ്ങളിൽ യുക്രെയ്ൻ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. 2500 കിലോമീറ്റർ അകലെയുള്ള സൈബീരിയൻ റിഫൈനറി വരെ യുക്രെയ്ൻ ആക്രമിച്ചിട്ടുണ്ട്.
ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രെയ്ൻ പുലർത്തുന്ന മേധാവിത്വത്തിൽ ഒട്ടേറെ രാജ്യങ്ങൾ ആകൃഷ്ടരാണ്. ഡ്രോൺ സാങ്കേതികവിദ്യയിൽ യുക്രെയ്നുമായി സഹരിക്കാൻ ഒന്പതു രാജ്യങ്ങൾ കരാറുണ്ടാക്കിയിട്ടുണ്ട്. മറ്റൊരു 15 രാജ്യങ്ങൾ ഇത്തരം കരാറിനുള്ള ആലോചനയിലാണ്.
International
ബെർലിൻ: ജർമനിയിലെ ലിപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ ആയിരുന്നു സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന യുക്രേനിയൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കു സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ റഷ്യ ആയിരിക്കാമെന്നു സംശയമുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു. ഇതിനായി ബോംബ് നിർവീര്യമാക്കുന്ന റോബോട്ടിനെ ഉപയോഗിച്ചു.
തിരിച്ചറിയാൻ പറ്റാത്ത മറ്റൊരു വസ്തു ഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർഗോ വിമാത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. ഹാനോവറിൽ ഇറങ്ങിയ വിമാനത്തിനു ചെറിയ കേടുപാടുള്ളതായി കണ്ടെത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലിപ്സിഗ് വിമാനത്താവളത്തിലെ കാർഗോ റൺവേ കുറച്ചു നേരം പ്രവർത്തരഹിതമാക്കി. രണ്ടു വർഷം മുന്പ് ഇതേ വിമാനത്താവളത്തിൽ പാഴ്സൽ പൊട്ടിത്തെറിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും അയക്കാനിരിക്കുന്ന പാക്കറ്റുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇലക്ട്രോണിക് ടൈമറുകൾ വച്ചായിരുന്നു സ്ഫോടനം. ഇതിനു പിന്നിലും റഷ്യ ആണെന്നു സംശയിക്കുന്നു.
National
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ബാലിസ്റ്റിക് മിസൈലുകൾ എത്തിയേക്കാമെന്ന് വ്യോമസേന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്.
മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരാളുടെ നില ഗുരുതരമാണെന്നും കീവ് മേയർ വിറ്റാലി ക്ലിറ്റ്സ്കോ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച കീവിലും പരിസരങ്ങളിലും ഉണ്ടായ റഷ്യൻ ആക്രമണങ്ങളിൽ 10 പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായി യുക്രെയ്ൻ ഡ്രോണുകൾ കരിങ്കടലിൽ റഷ്യയുടെ കണ്ടെയ്നർ കപ്പൽ മുക്കിയിരുന്നു.
അതിനിടെ മോസ്കോയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ ഇ-കൊമേഴ്സ് ഭീമനായ വൈൽഡ്ബെറീസിന്റെ ഡിപ്പോകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യുക്രെയ്നിലെ ഖേഴ്സൺ നഗരത്തിൽ പൗരന്മാരെ ഡ്രോൺ ഉപയോഗിച്ച് വേട്ടയാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
International
മോസ്കോ: റഷ്യക്കുള്ളിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. കഴിഞ്ഞദിവസം രാത്രി അധിനിവേശ ക്രിമിയയിലും പേർമ്, റിയാസാൻ, ടഗാന്റോഗ് നഗരങ്ങളിലുമായി എണ്ണശുദ്ധീകരണ ശാലകളും മറ്റു വ്യവസായ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പനക്കാരായ വൈൽഡ്ബറീസിന്റെ ഗോഡൗണിൽ വീണ്ടും ഡ്രോൺ പതിച്ചു. റിയാസാൻ നഗരത്തിലെ ഗോഡൗണിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു മാറ്റി.
ഇതോടെ, അടുത്ത ദിവസങ്ങളിൽ യുക്രെയ്ൻ ആക്രമണത്തിൽ നശിച്ച വൈൽഡ്ബറീസ് ഗോഡൗണുകളുടെ എണ്ണം ഏഴായി.
റഷ്യയിലെ ആമസോൺ എന്നറിയപ്പെടുന്ന ഈ കന്പനിയുടെ സംഭരണശേഷിയിൽ പത്തു ശതമാനത്തിന്റെ കുറവുണ്ടായി. യുക്രെയ്ൻ ആക്രമണത്തിൽനിന്നു രക്ഷപ്പെടാനായി കന്പനി കസാക്കിസ്ഥാനിൽ ഒരു ലക്ഷം ചതുരശ്ര കിലോമീറ്റർ സംഭരണശേഷിയുള്ള സ്ഥലം അന്വേഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
യുക്രെയ്നിൽനിന്ന് 1600 കിലോമീറ്റർ അകലെയുള്ള പെർമ് നഗരത്തിൽ വ്യവസായ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതായി റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നല്കാൻ തയാറായില്ല.
ടഗാന്റോഗ് നഗരത്തിലെ അപ്പാർട്ട്മെന്റിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒരു വനിത കൊല്ലപ്പെട്ടു. അധിനിവേശ ക്രിമിയയിൽ രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ, യുക്രെയ്നിലെ ഖേർസൻ നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ന് ആയുധവുമായി ഒഡേസ തുറമുഖത്തെത്തിയ രണ്ടു കപ്പലുകളെ ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
International
കീവ്: റഷ്യയിലെ ഏറ്റവും വലിയ റീട്ടെയ്ൽ വെബ്സൈറ്റായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളെ വീണ്ടും ലക്ഷ്യമിട്ട് യുക്രെയ്ൻ.
ക്രാസ്നോദാർ, സ്റ്റാവ്റോപോൾ എന്നിവിടങ്ങളിലുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ 15 പേർക്കു പരിക്കേറ്റു.
ദിവസങ്ങൾക്കു മുന്പ് വെബ്സൈറ്റിന്റെ മറ്റു രണ്ടു ഗോഡൗണുകൾക്കു നേർക്കുണ്ടായ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെടുകയും അറുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ വീണ്ടും ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കി റഷ്യ. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞദിവസം കീവിനു നേർക്കുണ്ടായത്. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണഭീഷണി.
കീവിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങൾക്കൊപ്പം കമാൻഡ് പോസ്റ്റുകളും ലക്ഷ്യംവയ്ക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നഗരത്തിൽ താമസിക്കുന്ന വിദേശ പൗരന്മാരോട് എത്രയും വേഗം കീവ് വിട്ടുപോകാനും റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. സർക്കാർ, സൈനിക കെട്ടിടങ്ങളിൽനിന്ന് അകലം പാലിക്കാനും നിർദേശം നൽകി.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് കീവിൽനിന്ന് അമേരിക്കൻ നയതന്ത്രജ്ഞരെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യുക്രെയ്ൻ തലസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് രാജ്യാന്തര ദൗത്യങ്ങളിലെ ഉദ്യോഗസ്ഥരും പൗരന്മാരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നാണ് റഷ്യൻ നിർദേശം. ലുഹാൻസ്ക് ഒബ്ലാസ്റ്റിലെ സ്റ്റാറോബിൽസ്കിൽ സ്കൂളിനു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു നേരിട്ടുള്ള പ്രതികാരമാണു കീവിലെ പുതിയ സൈനിക നടപടികളെന്നാണ് റഷ്യൻ വാദം.
എന്നാൽ, റഷ്യൻ അധിനിവേശ കിഴക്കൻ യുക്രെയ്നിലെ ഡ്രോൺ നിർമാണ കേന്ദ്രത്തെയാണ് തങ്ങളാക്രമിച്ചതെന്നും സാധാരണക്കാരെ ലക്ഷ്യമിട്ടിരുന്നില്ലെന്നും യുക്രെയ്ൻ സൈന്യം അറിയിച്ചു. ശനിയാഴ്ച രാത്രി കീവിലും മറ്റ് സ്ഥലങ്ങളിലുമായി റഷ്യ നടത്തിയ ആക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ശനിയാഴ്ച കീവിനു നേരേയുണ്ടായ ആക്രമണങ്ങളിൽ ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ ഉപയോഗിച്ചത്. ആണവ ശേഷിയുള്ള ഒറെഷ്നിക് മിസൈലും പ്രയോഗിച്ചു.
കീവിലെ ചരിത്രപ്രസിദ്ധമായ ചെർണോബിൽ മ്യൂസിയം, യുക്രെയ്ൻ നാഷണൽ ആർട്ട് മ്യൂസിയം തുടങ്ങിയവ നശിപ്പിക്കപ്പെട്ടു. ലുകാനിവ്ക പ്രദേശത്തെ ഷോപ്പിംഗ് സെന്റർ, മാർക്കറ്റ്, നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയും നശിപ്പിക്കപ്പെട്ടു.
NRI
ബെർലിൻ: ജർമനിയിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വൻതോതിലുള്ള സൈബർ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. പാർലമെന്റ് അംഗങ്ങളുടെ സിഗ്നൽ മെസേജിംഗ് അക്കൗണ്ടുകളാണ് പ്രധാനമായും ഹാക്ക് ചെയ്യപ്പെട്ടത്.
ഈ ചാരപ്രവൃത്തിക്ക് പിന്നിൽ റഷ്യയാണെന്നാണ് ജർമനിയുടെ പ്രാഥമിക നിഗമനം. സിഗ്നൽ ആപ്പിന്റെ സപ്പോർട്ട് ടീം എന്ന വ്യാജേനയാണ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ ലഭിക്കുന്നത്.
അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഹാക്കർമാർക്ക് ഉപയോക്താവിന്റെ ചാറ്റുകൾ, ഗ്രൂപ്പുകൾ, ഫയലുകൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കുന്നു.
ജർമൻ ചാൻസലറിന്റെ പാർട്ടിയായ സിഡിയു നേതാക്കൾ, പാർലമെന്റ് സ്പീക്കർ ജൂലിയ ക്ലോക്ക്നർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരുടെ അക്കൗണ്ടുകൾ ചോർത്തപ്പെട്ടു. എന്നാൽ ചാൻസലറുടെ ഫോണിൽ നിലവിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
റഷ്യൻ ബന്ധവും സുരക്ഷാ ആശങ്കയും ആക്രമണത്തിന്റെ ശൈലി പരിശോധിക്കുമ്പോൾ ഇത് റഷ്യൻ സ്റ്റേറ്റ് ഹാക്കർമാരുടെ പണിയാണെന്ന് ജർമൻ ഇന്റലിജൻസ് വിഭാഗം കരുതുന്നുണ്ടെങ്കിലും മോസ്കോ ഈ ആരോപണങ്ങൾ നിഷേധിച്ചു.
പാർലമെന്റ് അംഗങ്ങൾ തമ്മിലുള്ള രഹസ്യ വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതൊരു മുന്നറിയിപ്പ് ആണെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ഇന്റലിജൻസ് കമ്മിറ്റി മേധാവി മാർക്ക് ഹെൻറിച്ച്മാൻ മുന്നറിയിപ്പ് നൽകി.
ആപ്പിന്റെ സുരക്ഷാ പിഴവിനേക്കാൾ ഉപരിയായി, ഉപയോക്താക്കളെ കബളിപ്പിച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ചാണ് ഇവിടെ ഹാക്കിംഗ് നടന്നത്. ജർമനിയിലെ നിരവധി മലയാളികളും സിഗ്നൽ ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ ഈ വാർത്ത പ്രവാസികൾക്കിടയിലും ചർച്ചയായിട്ടുണ്ട്.
ഔദ്യോഗികമെന്ന വ്യാജേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അക്കൗണ്ടുകൾക്ക് ടു-ഫാക്ടർ ഓതന്റിക്കേഷൻ (2എഫ്എ) ഉറപ്പാക്കുകയും ചെയ്യണമെന്ന് വിദഗ്ധർ അറിയിച്ചു.
International
ഇസ്ലാമാബാദ്:∙ പാക്കിസ്ഥാനിലെ ഹ്രസ്വ സന്ദർശനത്തിനു ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു.
ഒമാൻ സന്ദർശനത്തിനു പിന്നാലെ പാക്കിസ്ഥാനിലെത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ചർച്ച നടത്തി.
അതേസമയം, അമേരിക്കൻ പ്രതിനിധികൾ നടത്താനിരുന്ന പാക്കിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതോടെ ചർച്ചകൾ പ്രതിസന്ധിയിലായി.
ആണവ പദ്ധതിക്ക് പുറമെ ഹോർമുസ് കടലിടുക്കിലെ പുതിയ നിയമപരമായ ചട്ടക്കൂട്, യുദ്ധനഷ്ടപരിഹാരം, സൈനിക നടപടികളിൽ നിന്നുള്ള സംരക്ഷണം, അമേരിക്കയുടെ സമുദ്ര നിയന്ത്രണങ്ങൾ നീക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഇറാൻ വിദേശകാര്യ മന്ത്രി ഊന്നൽ നൽകിയതായാണ് റിപ്പോർട്ടുകൾ. ഇറാൻ ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായെങ്കിലും അത് മതിയാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.
International
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ചൈനയും റഷ്യയും സൈനികസഹായം നൽകുന്നുണ്ടെന്നു സ്ഥിരീകരിച്ച് ഇറാൻ.
സൈനിക പിന്തുണ ഉൾപ്പെടെ നിരവധി മേഖലകളിൽ ടെഹ്റാൻ മോസ്കോയുമായും ബെയ്ജിംഗുമായും അടുത്ത സഹകരണം നിലനിർത്തുന്നുണ്ടെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മുൻകാലങ്ങളിലെ സഹകരണം ഇന്നും തുടരുന്നു, ഇതിൽ സൈനികസഹായവും ഉൾപ്പെടുന്നു-അരാഗ്ചി പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: ആഗോള ഊർജ വിപണിയിലെ സങ്കീർണതകൾക്കിടയിൽ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച പുതിയ നിർദേശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
എന്നാൽ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ അമേരിക്കയുടെ "അനുമതി' വാങ്ങിയെന്ന തരത്തിലുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്വതന്ത്ര പരമാധികാര രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ ഊർജ നയം സ്വന്തം ദേശീയ താത്പര്യങ്ങളിലും "ബെസ്റ്റ് ഡീൽ' എന്ന സാമ്പത്തിക തത്വത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്.
റഷ്യ - യുക്രെയ്ൻ സംഘർഷത്തെത്തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടർന്നത് ഇതിന് തെളിവാണ്.
അമേരിക്കയുടെ സാങ്കേതിക നിയന്ത്രണങ്ങളെ മറികടന്നുതന്നെയാണ് ഇന്ത്യ മുൻപും ഈ വ്യാപാരം നടത്തിയിട്ടുള്ളത്. അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് അടുത്തിടെ പുറപ്പെടുവിച്ച "ജനറൽ ലൈസൻസ് 133' എന്നത് എണ്ണ വാങ്ങാനുള്ള അനുമതിയല്ല, മറിച്ച് "സെക്കൻഡറി സാങ്ക്ഷനുകളിൽ' നിന്നുള്ള ഒരു താത്കാലിക സാങ്കേതിക ഇളവ് മാത്രമാണ്.
അമേരിക്കൻ ഡോളർ വഴിയുള്ള പണമിടപാടുകൾ, ഇൻഷുറൻസ് സേവനങ്ങൾ, കപ്പലുകളുടെ ഡോക്കിംഗ് തുടങ്ങിയ മേഖലകളിൽ അമേരിക്കൻ നിയമങ്ങൾ മൂലം ഇന്ത്യൻ റിഫൈനറികൾ നേരിട്ടേക്കാവുന്ന തടസങ്ങൾ ഒരു മാസത്തേക്ക് നീക്കം ചെയ്യുകയാണ് ഇതിലൂടെ ചെയ്തത്.
ഇറാൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണ ലഭ്യത കുറയാതിരിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും അമേരിക്ക നടപ്പിലാക്കിയ ഒരു തന്ത്രപരമായ നീക്കമാണിത്.
ഇന്ത്യയെപ്പോലൊരു വലിയ ഉപഭോക്താവ് റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നത് വഴി ആഗോള സപ്ലൈ ചെയിനിൽ ഒരു "സേഫ്റ്റി വാൽവ്' ആയി പ്രവർത്തിക്കാൻ സാധിക്കുമെന്ന് അമേരിക്കൻ വിദേശനയ വിദഗ്ധർ കരുതുന്നു.
ചുരുക്കത്തിൽ, അമേരിക്കയുടെ ഈ നടപടി ഇന്ത്യൻ റിഫൈനറികൾക്ക് ഭരണപരമായ ചില സൗകര്യങ്ങൾ ഒരുക്കി നൽകുന്നു എന്നതൊഴിച്ചാൽ, ഇന്ത്യയുടെ വ്യാപാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമോ അല്ലെങ്കിൽ പുതിയൊരു "അനുമതിയോ' അല്ല.
ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യയെ ഒരു തന്ത്രപ്രധാന പങ്കാളിയായി അമേരിക്ക കാണുന്നു എന്നതിന്റെ സൂചനയാണിത്. രാഷ്ട്രീയ ലാഭത്തിനായി ഈ സാങ്കേതിക ഇളവിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളിലെ യാഥാർത്ഥ്യങ്ങൾ മനസിലാക്കാത്തതുകൊണ്ടാണ്.
ഉപരോധങ്ങൾക്കിടയിലും സ്വന്തം ഊർജ ആവശ്യങ്ങൾക്കായി മികച്ച തീരുമാനങ്ങൾ എടുക്കാനുള്ള ഇന്ത്യയുടെ അവകാശം പരമാധികാരപരമായി തുടരുന്നു.
International
മോസ്കോ: ഇറാനെതിരായ യുഎസ്- ഇസ്രയേല് ആക്രമണത്തെ അപലപിച്ച് റഷ്യ. പ്രകാപനങ്ങളില്ലാതിരുന്നിട്ടും മുന്കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് റഷ്യന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ആക്രമണങ്ങള്, മേഖലയില് മാനുഷികവും സാമ്പത്തികവും ആണവ ദുരന്തവും ഉണ്ടാക്കും. സൈനിക നീക്കങ്ങള് നിര്ത്തിവച്ച് ചര്ച്ചകളുടെ പാതയിലേക്ക് മടങ്ങമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുഎസും ഇസ്രായേലും പശ്ചിമേഷ്യയെ യുദ്ധക്കെടുതിയിലേക്ക് തള്ളിവിടുകയാണ്. നിരുത്തരവാദപരമായ നീക്കങ്ങള് മേഖലയെ അസ്ഥിരപ്പെടുത്തുമെന്നും റഷ്യന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
മോസ്കോ: ഇറാന് നേരെയുള്ള ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തെ വിമർശിച്ച് റഷ്യ. നയതന്ത്രത്തെ ഉപേക്ഷിച്ചു അമേരിക്ക അവരുടെ യഥാർഥ ലക്ഷ്യങ്ങളെ കാണിച്ചുതരികയാണ്. ട്രംപിന്റെ തനിനിറം പുറത്തുവന്നുവെന്നും റഷ്യൻ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവ് പറഞ്ഞു.
ചർച്ചകളിൽ ആർക്കും യഥാർഥത്തിൽ താൽപര്യമുണ്ടായിരുന്നില്ല. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി ചെയർമാനാണ് അദ്ദേഹം. ഇറാന് മേലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കപ്പെടണം.
പശ്ചിമേഷ്യൻ മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്താനുള്ള ഇസ്രായേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തെ മാനിച്ച് പരസ്പര ബഹുമാനത്തോടെ നിലവിലെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തണമെന്നും റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
International
മോസ്കോ: അജ്ഞാതരുടെ ആക്രമണത്തിൽ റഷ്യയിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥന് പരിക്ക്. മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ ജിആർയുവിന്റെ ഉപമേധാവിയായ ലെഫ്. ജനറൽ വ്ലാദിമിർ അലക്സിയേഫിനാണ് വെടിയേറ്റത്.
വെള്ളിയാഴ്ച മോസ്കോയിലെ വീടിന് മുന്നിൽവെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്വകാര്യ സൈനിക സംഘമായ വാഗ്നർ ഗ്രൂപ്പും തമ്മിലുള്ള ബന്ധം ഏകോപിപ്പിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് അലക്സേയേവ്.
റഷ്യയുടെ പല സൈനിക നീക്കങ്ങൾക്ക് ഇന്റലിജൻസ് തലപ്പത്തുനിന്ന് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. അതേസമയം യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം റഷ്യയിൽ സൈനിക ഉദ്യോഗസ്ഥർക്ക് നേരേ പലതവണ ആക്രമണങ്ങളുണ്ടായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കാർ ബോംബ് സ്ഫോടനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ലെഫ്. ജനറൽ ഫനിൽ സർവാറോവ് കൊല്ലപ്പെട്ടത്.
International
ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും പകരം അമേരിക്കയിൽനിന്ന് വൻതോതിൽ ഊർജ-സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാനുമുള്ള നിർണായക വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും മാർച്ചിൽ ഒപ്പിടും. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുകയാണു ലക്ഷ്യം.
പ്രധാന വ്യവസ്ഥകൾ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് കരാറിൽ ധാരണയായത്. കരാറിലെ പ്രധാന ധാരണകൾ:
ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കുമേൽ നിലവിലുള്ള ഉയർന്ന നികുതി 18 ശതമാനമായി അമേരിക്ക കുറയ്ക്കും. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും. ഇതു സംബന്ധിച്ച കർശനമായ നിലപാട് അമേരിക്ക മുന്നോട്ടുവച്ചിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങും. ഇതിൽ ബോയിംഗ് വിമാന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മേഖലയ്ക്കു സംരക്ഷണം
അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുമ്പോഴും രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കേന്ദ്രം ഉറപ്പുനൽകുന്നു. പാലും മത്സ്യബന്ധന മേഖലയും ഉൾപ്പെടെയുള്ള മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കും.
പ്രതിപക്ഷ പ്രതിഷേധം
കരാറിലെ സുതാര്യതയില്ലായ്മ ആരോപിച്ചു പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. കരാറിന്റെ പൂർണരൂപം വെളിപ്പെടുത്താത്തതും റഷ്യയുമായുള്ള ബന്ധം തകരുന്നതും പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാൽ, എംഎസ്എംഇ മേഖലയ്ക്കും ആഭ്യന്തര നിർമാണമേഖലയ്ക്കും കരാർ വലിയ കരുത്തേകുമെന്നു പീയൂഷ് ഗോയൽ പറയുന്നു. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അഞ്ചു ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും മാർച്ച് പകുതിയോടെ ഔദ്യോഗികമായി കരാർ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.
International
വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും തമ്മിലുള്ള അണ്വായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പയുടെ അഭ്യർഥന. ആയുധമത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.
“ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ സ്റ്റാർട്ട് പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും അത്യന്താപേക്ഷിതമാണ്”-മാർപാപ്പ പറഞ്ഞു.
യുദ്ധത്തിന്റെ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന യുക്രെയ്നിലെ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. “ശീതകാലസമയത്തും അവിടുത്തെ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരേ റഷ്യൻ ബോംബാക്രമണങ്ങൾ തുടരുകയാണ്. അതിശൈത്യമായതിനാൽ അതു നേരിടാൻ വൈദ്യുതിയില്ലാതെ അവിടുത്തെ ജനങ്ങൾ, പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും വലയുകയാണ്. യുക്രെയ്ൻ ജനതയെ സഹായിക്കുന്ന പോളണ്ടിലെ കത്തോലിക്കാ രൂപതകൾക്കും മറ്റു രാജ്യങ്ങൾക്കും നന്ദിയുണ്ട് -”മാർപാപ്പ പറഞ്ഞു.
2010ൽ പ്രേഗിൽ യുഎസും റഷ്യയും ഒപ്പുവച്ച കരാറിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കരാർ പുതുക്കിയില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും ആണവായുധങ്ങൾ സംഭരിക്കാൻ നിലവിലുള്ള നിയന്ത്രണങ്ങൾ ഇല്ലാതാകും. ഇത് ആയുധമത്സരം വർധിപ്പിക്കുമെന്ന ആശങ്കയ്ക്കിടെയാണ് മാർപാപ്പയുടെ ആഹ്വാനം.
കരാർ നീട്ടാൻ കൂടിയാലോചന
വാഷിംഗ്ടൺ: ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ യുഎസുമായുള്ള റഷ്യയുടെ ആണവായുധ കരാറിന്റെ കാലാവധി അവസാനിച്ചതോടെ ഇരു രാജ്യങ്ങളും കൂടിയാലോചന തുടങ്ങിയതായി റിപ്പോർട്ട്.
കരാർ തുടരാൻ ഇരു രാജ്യങ്ങളും ആശയവിനിമയം ആരംഭിച്ചതായി യുഎസ് മാധ്യമമായ ഓക്സിയോസാണു റിപ്പോർട്ട് ചെയ്തത്. അബുദാബി കേന്ദ്രീകരിച്ച് കഴിഞ്ഞ 24 മണിക്കൂറായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടിയന്തരമായി ആറു മാസത്തേക്കെങ്കിലും കരാർ നീട്ടിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്. 2010ൽ ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രേഗിൽ ഒപ്പുവച്ച ന്യൂ സ്റ്റാർട്ട് (ന്യൂ സ്ട്രാറ്റജിക് ആംസ് റിഡക്ഷൻ ട്രീറ്റി) കരാറാണ് ഇന്നലെ കാലഹരണപ്പെട്ടത്.
ഇരുകക്ഷികൾക്കും വിന്യസിക്കാവുന്ന തന്ത്രപ്രധാനമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന കരാറാണിത്. കരാർ നീട്ടിയില്ലെങ്കിൽ നിയന്ത്രണങ്ങളില്ലാതെ ഏത് ആണവായുധവും വിന്യസിക്കാൻ യുഎസിനും റഷ്യക്കും കഴിയും.
കരാർ അനൗപചാരികമായി ഒരു വർഷത്തേക്കുകൂടി നീട്ടാമെന്ന് സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിർദേശിച്ചിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയെ ഉൾപ്പെടുത്താതെ ന്യൂ സ്റ്റാർട്ട് കരാർ പുതുക്കാൻ താത്പര്യമില്ലെന്ന് ട്രംപ് ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സൂചന നൽകിയിട്ടുണ്ട്.
2020 തെരഞ്ഞെടുപ്പിൽ ട്രംപിനെ തോൽപ്പിച്ച് പ്രസിഡന്റായ ജോ ബൈഡൻ കരാർ അഞ്ചു വർഷത്തേക്ക് നീട്ടാമെന്ന് സമ്മതിച്ചിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തോടെ യുഎസ്-റഷ്യ ബന്ധം വഷളാകുകയായിരുന്നു.
ചൈനയുടെ ആണവായുധശേഖരം അതിവേഗം വളരുകയാണെങ്കിലും നിലവിൽ റഷ്യയുടെയും യുഎസിന്റെയും പരിധിക്കു താഴെയാണ്. അതേസമയം, കരാറിന്റെ കാലാവധി അവസാനിച്ചാലും റഷ്യ ജാഗ്രതയോടെ മാത്രമേ പ്രതികരിക്കൂവെന്ന് കഴിഞ്ഞദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിംപിംഗുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പുടിൻ വ്യക്തമാക്കിയിട്ടുണ്ട്.
International
മോസ്കോ: സൈബീരിയൻ ആശുപത്രിയിൽ ഒന്പതു നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ ആശുപത്രിയിലെ ചീഫ് ഡോക്ടറെയും തീവ്രപരിചരണ വിഭാഗം മേധാവിയെയും റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്തു.
തെക്കൻ സൈബീരിയയിലെ നുവോകുസ്നെറ്റ്സ്ക് നഗരത്തിലെ ആശുപത്രിയിൽ ഡിസംബർ ഒന്നിനും ജനുവരി 12നും ഇടയ്ക്കാണു നവജാതർ മരിച്ചത്. ഇതിന്റെ കാരണം ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായി എന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
ചികിത്സാകാര്യത്തിൽ പരാതികൾ ഉയർന്നതിനെ തുടർന്ന് ആശുപത്രി മേധാവികൾക്ക് റഷ്യൻ അധികൃതർ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.
National
ന്യൂഡൽഹി: ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള മറിനേര എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു.
ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി സെർജിയോ ഗോർ സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് നടപടി. കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാർക്ക് പുറമേ 17 യുക്രെയ്നികളും രണ്ട് റഷ്യക്കാരും ആറ് ജോർജിയക്കാരുമാണ് ഉണ്ടായിരുന്നത്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി.
പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും പിടിച്ചെടുത്തിരുന്നു. ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്.
ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കപ്പൽ പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിനു ബ്രിട്ടിഷ് സൈന്യം പിന്തുണ നൽകിയിരുന്നു.
International
മോസ്കോ: യുക്രെയ്ൻ സേനയുടെ മിസൈൽ ആക്രമണത്തിൽ റഷ്യയിൽ ആറു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദിലാണ് ആക്രമണമുണ്ടായത്.
ജലവിതരണസംവിധാനങ്ങളും തകർന്നു. തെരുവുവിളക്കുകൾ തെളിയാതിരുന്നതിനെത്തുടർന്ന് ബെർഗരോദ് നഗരവാസികൾ ടോർച്ചുമായി നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
സാധാരണ റഷ്യൻ സേനയാണ് യുക്രെയ്ന്റെ വൈദ്യുതിവിതരണ സംവിധാനങ്ങൾ ആക്രമിച്ചു നശിപ്പിക്കാറുള്ളത്.
തെക്കൻ റഷ്യയിലെ വോൾഗോഗ്രാഡ് പ്രദേശത്തുണ്ടായ മറ്റൊരു യുക്രെയ്ൻ ആക്രമണത്തിൽ എണ്ണ സംഭരണശാലയ്ക്കു തീപിടിച്ചു. ഡ്രോൺ ആക്രമണമാണുണ്ടായത്.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതി ലക്ഷ്യമാക്കി യുക്രെയ്ൻ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ. പുടിന്റെ നോവ്ഗൊറോദ് മേഖലയിലെ ഔദ്യോഗിക വസതി ലക്ഷ്യമിട്ടാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
പിന്നാലെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെയ് ലാവ്റോവ് അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് റഷ്യ ആരോപണവുമായി രംഗത്തെത്തിയത്.
യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ സേന പ്രതിരോധിച്ചതായും ലാവ്റോവ് അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങളിൽ നിന്ന് പിന്മാറില്ല. പക്ഷേ ഇനി വിട്ടുവീഴ്കൾ ഉണ്ടാവില്ല എന്നും സെർജെയ് ലാവറോവ് കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സെലെൻസ്കിയുമായി ഡോണൾഡ് ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തും. ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിലാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുക. ഇതിനുശേഷം യൂറോപ്യൻ നേതാക്കളുമായും സെലൻസ്കി ചർച്ച നടത്തും.
മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച. യുദ്ധം അവസാനിപ്പിക്കാൻ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല.
സമാധാന പദ്ധതി ട്രംപ് മുന്നോട്ടുവച്ചെങ്കിലും യുക്രെയ്നും റഷ്യയും അംഗീകരിച്ചിരുന്നില്ല. റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി സെലെൻസ്കി പറഞ്ഞത്. വെള്ളിയാഴ്ച രാത്രി റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ട്രംപ്. അതുകൊണ്ടുതന്നെ ഇരുപക്ഷത്തെയും സമാധാനത്തിലേക്ക് കൊണ്ടുവരാൻ ട്രംപിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ യുക്രെയ്ന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള ഒരു പരിഹാരമാണ് സെലൻസ്കി ലക്ഷ്യമിടുന്നത്.
International
കീവ്: റഷ്യപിടിച്ചെടുത്ത പ്രധാന നഗരങ്ങളിലൊന്നായ കുപിയാൻസ്ക് യുക്രെയ്ൻ തിരിച്ചുപിടിച്ചു. യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച നഗരത്തിൽ പ്രസിഡന്റ് സെലെൻസ്കി സന്ദർശനം നടത്തി. ഇതിന്റെ ചിത്രങ്ങളും സെലെൻസ്കി പങ്കുവച്ചു.
വടക്കുകിഴക്കൻ നഗരത്തിലുണ്ടായിരുന്ന റഷ്യൻ സേനാംഗങ്ങളെ തങ്ങൾ വളഞ്ഞിരിക്കുകയാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുഎസ് പിന്തുണയോടെ സമാധാന ശ്രമങ്ങൾ മുന്നേറുന്നതിനിടെയാണ് കുപിയാൻസ്ക് തിരിച്ചുപിടിച്ചതായ യുക്രെയ്ന്റെ പ്രഖ്യാപനം.
എന്നാൽ കുപിയാൻസ്കും മറ്റൊരു തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് റഷ്യ അവകാശപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: മാറിയ ലോകക്രമത്തിലെ പുതിയ ശക്തികളെ ഉൾപ്പെടുത്തി കോർ-5 (സി-5) എന്നൊരു കൂട്ടായ്മയുണ്ടാക്കാൻ അമേരിക്കൻ പ്രസിഡന്റ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ എന്നീ അഞ്ചു രാജ്യങ്ങളായിരിക്കും കൂട്ടായ്മയിലുണ്ടാവുക.
വൻശക്തികളുടെ കൂട്ടായ്മയായ ജി-7ൽ അംഗത്വമുള്ള ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ജർമനി, ഇറ്റലി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സി-5ൽ ഉണ്ടാവില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജി-7, ജി-20 കൂട്ടായ്മകളെപ്പോലെ സി-5ഉം പതിവായി യോഗങ്ങൾ ചേരും. പശ്ചിമേഷ്യാ സുരക്ഷയും ഇസ്രയേൽ-സൗദി ബന്ധം സാധാരണ നിലയിലാക്കലും ആയിരിക്കും ആദ്യ സി-5 ഉച്ചകോടിയുടെ അജൻഡയെന്നും പറയുന്നു.
National
ന്യൂഡൽഹി: ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഡൽഹിയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം 6.35ന് ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി.
ഇരുകൈകളും നീട്ടി ഹ്രസ്വമായ ആലിംഗനത്തോടെയാണ് പുടിനെ മോദി സ്വീകരിച്ചത്. ഇരുവരും ഒരേകാറില് ഒരുമിച്ചാണ് പുടിന്റെ താമസസ്ഥലത്തേക്ക് പോയത്. റഷ്യ-യുക്രെയ്ന് യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്ശനം കൂടിയാണിത്. പുടിനുവേണ്ടി ഇന്ന് രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 11 ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടക്കുക.
സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുള്ളിന ഉൾപ്പടെ ഒമ്പത് കാബിനറ്റ് മന്ത്രിമാരും പുടിനൊപ്പം ചർച്ചയിൽ പങ്കാളികളാകും. ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leader Page
ഇറാനിലെ മതാധിഷ്ഠിത ഭരണകൂടത്തിന്റെമേൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മുഖ്യലക്ഷ്യം പശ്ചിമേഷ്യയിലെ ഭൗമ-രാഷ്ട്രീയ സാഹചര്യത്തിന്റെ പൊളിച്ചെഴുത്തായിരുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങൾ പരസ്യമായി ഇസ്രയേലിനെതിരേ രംഗത്തുവരാതിരുന്നത് അവയും ഇസ്രയേലിന്റെ ഈ ലക്ഷ്യത്തെ പിന്തുണച്ചതുകൊണ്ടാണ്. ഇറാനിൽ എത്രയോ സ്ഥലങ്ങളിൽ പൗരന്മാർ ആഹ്ലാദപ്രകടനങ്ങൾ നടത്തിയതു ശ്രദ്ധേയമാണ്.
പതിറ്റാണ്ടുകളായി അവർക്കു മർദനവും അടിച്ചമർത്തലും മരണവും മാത്രമാണ് ഭരണകൂടം നൽകിയിരുന്നത്. “മറ്റുള്ളവരെപ്പോലെ എനിക്കും വളരെ സന്തോഷമുണ്ട്”: സിറിയയിൽനിന്നുള്ള എഴുപതുലക്ഷം അഭയാർഥികളിൽ ഒരാളായ നാസർ അബ്ദുൾകരീം പറയുന്നു. തുർക്കി അതിർത്തിയോടുചേർന്ന് ബാബ്എൽ ഹവായിലാണ് കഴിഞ്ഞ ആറുവർഷമായി ഇയാൾ താമസിക്കുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് സിറിയൻ, റഷ്യൻ വ്യോമാക്രമണങ്ങൾ പേടിച്ച് ആളുകൾ അഭയം തേടിയതും ഇവിടെയാണ്.
ഇറാനും ഇസ്രയേലും
“ഞങ്ങളോട് ഇറാനും ഹിസ്ബുള്ളയും ചെയ്തത് ഭീകരമായ കാര്യങ്ങളാണ്. ഞങ്ങളുടെ വീടുകളും ഗ്രാമങ്ങളും പട്ടണങ്ങളും അവർ തകർത്തു. ആയിരക്കണക്കിനു സിറിയക്കാരെ അവർ കൊന്നു. ആരെങ്കിലും അവരെ തടഞ്ഞില്ലെങ്കിൽ അതിനിയും തുടരും.” എല്ലാം ബഷാർ അൽ അസാദിനെ ഭരണത്തിൽ നിലനിർത്താൻവേണ്ടി മാത്രം. 2013ൽ റഷ്യക്കുമുന്പേ, ഇറാൻ സിറിയയിൽ ഇടപെടാൻ തുടങ്ങി. അഫ്ഗാനിസ്ഥാൻ, ലെബനന്, ഇറാക്ക് എന്നീ രാജ്യങ്ങളിൽനിന്നുള്ള തീവ്രവാദികളെ ടെഹ്റാൻ സ്വന്തം സൈനികരോടും ഭീകരരോടുമൊപ്പം സിറിയയിലെ പ്രതിപക്ഷത്തെ അമർച്ച ചെയ്യാൻ അയച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾക്കുശേഷമാണ് 12 കൊല്ലത്തിനുശേഷം അവർ സിറിയ വിട്ടത്.
“ഇസ്രയേൽ എന്നല്ല, വിശുദ്ധ ഇസ്രയേൽ എന്നു വേണം പറയാൻ”- സിറിയൻ അഭയാർഥി ക്യാന്പിലുള്ള ഒരു സിറിയക്കാരൻ പറഞ്ഞതാണിത്. സിറിയയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്ന ഇറാനെ ദുർബലമാക്കിയതിൽ അയാൾക്കു സന്തോഷമുണ്ട്; അഹമ്മദ് അൽഷറായുടെ ഭരണകൂടത്തിന് ഇസ്രയേൽ അയൽപക്കത്തുള്ള ശത്രു തന്നെയായി തുടരുമെങ്കിലും. ഹിസ്ബുള്ളയാണ് അസാദിന്റെ ഭരണം നിലനിർത്തിയിരുന്നത് എന്നത് ഒരു സത്യമാണ്. ഭീകരർ ഉപയോഗിച്ചിരുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതും നേതൃനിരയുടെ ഉന്മൂലനവും ഹിസ്ബുള്ളയെ നിർവീര്യമാക്കി. ലെബനനിൽ ഹിസ്ബുള്ള ഇപ്പോൾ ഒരു നിർണായകശക്തിയല്ല. ഇറാക്കിലും സിറിയയിലും യെമനിലും ഇനിയും ഭീകരരെ പരിശീലിപ്പിക്കാൻ കഴിയണമെങ്കിൽ ഹിസ്ബുള്ളയ്ക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
കഴിഞ്ഞ ഒന്നരവർഷമായി ഇസ്രയേൽ ‘ഉണരുന്ന സിംഹം’ എന്ന പദ്ധതി ആവിഷ്കരിക്കുകയായിരുന്നത്രേ. ഹിസ്ബുള്ളയുടെ തലവൻ നസ്റള്ളായുടെ വധത്തോടെയാണ് പദ്ധതി മൂർത്തരൂപം പ്രാപിച്ചുതുടങ്ങിയത്. ഇറാന്റെ സൈനിക-ആണവശക്തി തകർക്കുന്നതോടെ ഇറാനിൽ പുതിയ രാഷ്ട്രീയനേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും ഇറാൻ ഉയർത്തിയ ആണവയുദ്ധഭീഷണിക്കു തത്കാലം വിരാമമായി. ഇസ്രയേലിനെ തുടച്ചുനീക്കും എന്ന ഇറാന്റെ ഭീഷണിക്കുമുന്നിൽ യഹൂദരാജ്യത്തിനു നിഷ്ക്രിയമായിരിക്കാൻ സാധ്യമല്ലായിരുന്നു. ഇസ്രയേൽ ആരുടെയും നിലനില്പ് ചോദ്യം ചെയ്തിട്ടില്ല, ആർക്കും ആ രാജ്യം ഭീഷണിയുമല്ല. ഇറാന് ആണവായുധം ഉണ്ടെങ്കിൽ ഇസ്രയേൽ എന്ന പേരിൽ ഒരു രാജ്യം നിലനിൽക്കുമായിരുന്നില്ലെന്ന് നെതന്യാഹു പറഞ്ഞതു വാസ്തവമാണ്.
ഗൾഫ് രാജ്യങ്ങളെല്ലാം ഇറാന്റെ ഭീകരപ്രവർത്തനങ്ങളോടു മുഖംതിരിച്ചാണു നിൽക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ ആക്രമണങ്ങളെ ഈ രാജ്യങ്ങൾ വിമർശിക്കുകയുണ്ടായി; സൗദി അറേബ്യ ഉൾപ്പെടെ. മുൻപ് ഇറാനും ഇറാന്റെ ചൊല്പടിയിലുള്ള ഭീകരഗ്രൂപ്പുകളും സൗദിയുടെ എണ്ണപ്പാടങ്ങളെ ആക്രമിച്ചിട്ടുണ്ടെങ്കിലും. സൗദിയുടെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്കു വഴിയാണ് കടന്നുപോകുന്നത്. അതിലേയുള്ള കപ്പൽ ഗതാഗതം ഇറാൻ നിരോധിച്ചാൽ അത് സൗദിക്കു വലിയ തിരിച്ചടിയാകുമായിരുന്നു.
അമേരിക്ക
ഇറാനിൽ അമേരിക്കയുടെ സൈനിക ഇടപെടൽ അനിവാര്യമായിരുന്നു, എന്നാൽ വേണ്ടത്ര ഉണ്ടായില്ല എന്നാണ് പല പാശ്ചാത്യ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. മതനേതൃത്വംതന്നെ ഭരണകൂടത്തിന്റെ തലപ്പത്തു തുടരുന്നു. സമാധാനസ്ഥാപകനായി അവതരിക്കാൻ ട്രംപിനുള്ള മോഹമാണ് ഇറാനിലെ മനുഷ്യത്വവിരുദ്ധമായ ഭരണകൂടം അവിടെ തുടരാൻ കാരണം. ഇറാനിലും ലോകമെന്പാടുമുള്ള എണ്ണമറ്റ മനുഷ്യർ അക്കാര്യത്തിൽ നിരാശരാണ്. ഖമനയ്യുടെ ആളുകൾക്ക് ഇനിയും തങ്ങളുടെ മർദനോപാധികൾ തുടരാം, ഇസ്രയേലിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താം.
ഇക്കഴിഞ്ഞ യുദ്ധത്തിൽ അമേരിക്ക ഇറാന്റെ ആണവപദ്ധതികളെ നിർണായകമായി ആക്രമിച്ചു. ഈ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കാൻ അതിനു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയചിന്തകനായ സ്റ്റെഫാൻ ഗ്രിഗാറ്റ് പറഞ്ഞത് ഇങ്ങനെയാണ്: “യഹൂദവിരോധത്തിനെതിരേ നടന്ന ഏറ്റവും പ്രായോഗികവും അത്യാവശ്യവുമായിരുന്ന നടപടിയായിരുന്നു അത്.” ഇറാന്റെ അണ്വായുധ പദ്ധതികളെ നിശേഷം നശിപ്പിക്കാൻ അമേരിക്കൻ ബോംബുകൾക്ക് കഴിഞ്ഞോ എന്നുള്ളത് ഇപ്പോഴും സംശയാസ്പദമാണ്. അവരുടെ പദ്ധതികളെ കുറെ മാസങ്ങൾ പിന്നോട്ടടിക്കാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് ചിന്തിക്കുന്നവരാണ് ഏറെയും. രഹസ്യപ്പോലീസിന്റെ നിരീക്ഷണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഭീകരപ്രസ്ഥാനമായ ബസീച് തീവ്രവാദസംഘത്തിന്റെ നേതാക്കന്മാരെ ഇല്ലാതാക്കി. എവിൻ തുറുങ്കും തകർത്തു.
എതിർക്കുന്നവരെ കൊന്നൊടുക്കുകയാണ് ഇറാന്റെ ശീലം. സ്വന്തം പൗരന്മാരുടെ പ്രതിഷേധപ്രകടനങ്ങളെ അതിക്രൂരമായാണ് ഇറാൻ അടിച്ചമർത്തിയിരുന്നത്. പ്രതിഷേധക്കാരുടെ കണ്ണുകൾ തുറക്കാൻ പറ്റാത്തവിധത്തിൽ വാതകപ്രയോഗങ്ങളും ഇറാൻസേന നടത്തിയിരുന്നു. എവിൻ ജയിലിലാണ് പ്രതിഷേധക്കാരെ പാർപ്പിച്ചിരുന്നത്. സ്വാതന്ത്ര്യമോഹത്താൽ പ്രേരിതരായി തെരുവുകളിൽ നൃത്തമാടിയ ഇറാൻ ജനത, ട്രംപ് പ്രഖ്യാപിച്ച യുദ്ധവിരാമംകേട്ട് നിശബ്ദരായി. ഭരണകൂടത്തെ മാറ്റും എന്നു കൊട്ടിഘോഷിച്ച ട്രംപ് അതിൽനിന്നു പിന്മാറി. ട്രംപിനെ വിശ്വസിക്കാൻ കഴിയില്ല എന്ന് ഭൂരിപക്ഷം ഇറാൻകാരും കരുതുന്നു. ഇസ്രയേലും അങ്ങനെതന്നെ കരുതുന്നു.
ഇസ്രയേലിന് മേലിൽ ഇറാന്റെ ഭീഷണി ഉണ്ടാവുകയില്ലേ? തീവ്ര ഇസ്ലാമികവാദത്തിന്റെ രക്തസാക്ഷിത്വവാദം ഉയർത്തിപ്പിടിക്കുന്ന ഖമനയ്മാർക്കും സംഘത്തിനും സമാധാനം പുലരണം എന്ന ആഗ്രഹമൊന്നുമില്ല. ഈ രക്തസാക്ഷിത്വ ആദർശത്തിനുനേരേ കണ്ണടച്ചത് ട്രംപിന്റെ വീഴ്ചയായി ചരിത്രം വിലയിരുത്തുമോ?
രക്തരൂഷിതമായ മരണത്തെ ആഘോഷിക്കുന്നവരുമായി സമാധാനം സ്ഥാപിക്കുക ദുഷ്കരമാണ്. എല്ലാ യഹൂദരെയും വധിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇറാൻ, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും സ്വവർഗാനുരാഗികൾക്കും പാശ്ചാത്യസംസ്കാരത്തിനും എതിരാണ്. സ്ത്രീകൾക്ക് സമത്വം അംഗീകരിച്ചുകൊടുക്കാൻ ഇറാൻ തയാറല്ല, താലിബാനെപ്പോലെ. അയൽരാജ്യങ്ങളിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്ന ഒരു ഇറാനെ നിലനിർത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്നു വിശ്വസിക്കാൻവയ്യ.
വെടിനിർത്തലിനുശേഷം ഇറാൻ ഭരണകൂടം ആദ്യമായി ചെയ്തത് പ്രതിപക്ഷ നേതാക്കളെയും ജനാധിപത്യവാദികളെയും ഇസ്രയേൽ ചാരന്മാർ എന്നു മുദ്രകുത്തി തുറുങ്കിൽ അടയ്ക്കുകയാണ്. അനേകംപേർ മരണശിക്ഷയ്ക്കും വിധിക്കപ്പെടും എന്നും തീർച്ച. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള ഏതു പരിശ്രമവും കുറ്റകൃത്യമായി പരിഗണിക്കപ്പെടും. ഇറാൻകാർതന്നെ ഭരണമാറ്റത്തിനു ശ്രമിക്കണം എന്നു പറയുന്നവർ അവിടെ നടക്കുന്ന വ്യാജ തെരഞ്ഞെടുപ്പുകളെക്കുറിച്ചും ഭരണകൂടത്തിന്റെ മർദകനയങ്ങളെക്കുറിച്ചും അജ്ഞരാണ്. ദശലക്ഷക്കണക്കിനു പൗരന്മാരാണ് തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുന്നത്.
റഷ്യ
ആദ്യം സിറിയ. ഇപ്പോൾ ഇറാനും. റഷ്യക്ക് പശ്ചിമേഷ്യയിൽ അതിന്റെ സഖ്യകക്ഷികളെ സഹായിക്കാൻ പറ്റാതെ വന്നിരിക്കുന്നു. അവരുടെ സ്വാധീനവും കുറഞ്ഞു. ജനുവരിയിൽ റഷ്യയും ഇറാനും തമ്മിൽ ക്രെംലിനിൽ വച്ച് കരാർ ഒപ്പിട്ടതു ശരി. പക്ഷേ, അഞ്ചു മാസത്തിനുശേഷം റഷ്യയ്ക്ക് ഇറാനെ സഹായിക്കാനായില്ല. വിദേശകാര്യമന്ത്രി അരാഗ്ചിക്കു മോസ്കോയിൽനിന്നു വെറുംകൈയോടെ മടങ്ങേണ്ടിവന്നു. ഇറാനെ സൈനികമായി സഹായിക്കാൻ റഷ്യ തയാറാവുകയില്ലെന്നു വ്യക്തമായിരുന്നു.
യുക്രെയ്നുമായുള്ള യുദ്ധംതന്നെ റഷ്യയെ തളർത്തിയിരിക്കുകയാണ്. മാത്രമല്ല, നഷ്ടപ്പെട്ടുപോയ പ്രാധാന്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലുമാണ് റഷ്യ. സിറിയയിൽതന്നെ റഷ്യയുടെ സുപ്രധാന പങ്കാളിയെ റഷ്യക്കു നഷ്ടപ്പെട്ടിരുന്നു. സിറിയയിലെ അസാദിനു റഷ്യയിൽ അഭയം നൽകിയതുപോലെ ഒരുപക്ഷേ ഇറാൻ ഭരണാധികാരികൾക്കും അഭയമേകാൻ റഷ്യ തയാറാകുമായിരുന്നു. ഇതിൽ കൂടുതലൊന്നും റഷ്യക്ക് ആകുമായിരുന്നില്ല.
Business
മുംബൈ: ജൂണിൽ റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ വർധിപ്പിച്ചു. സൗദി അറേബ്യ, ഇറാക്ക് തുടങ്ങിയ പശ്ചിമേഷ്യൻ വിതരണക്കാരിൽനിന്ന് മൊത്തം ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതലാണിത്. ഇറാൻ- ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വിപണി അസ്ഥിരമായി തുടരുന്നതിനിടെയാണ് ഇന്ത്യ റഷ്യൻ ഓയിലിന്റെ വാങ്ങൽ ഉയർത്തിയത്.
ജൂണിൽ, ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം 2-2.2 മില്യണ് ബാരൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഇറാക്ക്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽനിന്ന് വാങ്ങിയ മൊത്തം എണ്ണയുടെ അളവിനേക്കാൾ കൂടുതലുമാണിതെന്ന് ആഗോള വ്യാപാര വിശകലന സ്ഥാപനമായ കെപ്ലറിന്റെ പ്രാഥമിക ഡാറ്റ കാണിക്കുന്നു. മേയ് മാസത്തിൽ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി പ്രതിദിനം 1.96 മില്യണ് ബാരൽ (ബിപിഡി) ആയിരുന്നു.
കൂടാതെ, യുഎസിൽനിന്നുള്ള ഇറക്കുമതി ജൂണിൽ പ്രതിദിനം 4,39,000 ബാരലായി ഉയർന്നു. മുൻ മാസം വാങ്ങിയ 2,80,000 ബിപിഡിയിൽനിന്നാണ് ഈ വൻ കുതിച്ചുചാട്ടം.
ജൂണിൽ പശ്ചിമേഷ്യയിൽനിന്നുള്ള ഇറക്കുമതി പ്രതിദിനം ഏകദേശം രണ്ടു മില്യണ് ബാരൽ ആയിരിക്കുമെന്നും മേയ് മാസത്തെ വാങ്ങലിനേക്കാൾ കുറവാണെന്നും കെപ്ലർ അനുമാനിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി നടത്തുന്നതും ഉപഭോഗം ചെയ്യുന്നതുമായ രാജ്യമാണ് ഇന്ത്യ. 2022 ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനുശേഷമാണ് ഇന്ത്യ വലിയ അളവിൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. പരന്പരാഗതമായി ഇന്ത്യ പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. റഷ്യക്കെതിരേ പാശ്ചാത്യ ഉപരോധങ്ങൾ മൂലവും ചില യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള വാങ്ങലുകൾ നിർത്തിയതിനാലും മറ്റ് അന്താരാഷ്ട്ര മാനദണ്ഡങ്ങളെ അപേക്ഷിച്ച് എണ്ണ ഗണ്യമായി കുറഞ്ഞ വിലയ്ക്ക് ലഭ്യമായതിനാലാണ് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. മുന്പ് മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തിൽ താഴെയായിരുന്നത് ചുരുങ്ങിയ സമയത്തിനുള്ളിൽ 40-44 ശതമാനമായി ഉയർന്നു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം ഇതുവരെ എണ്ണ വിതരണത്തെ ബാധിച്ചിട്ടില്ല. വടക്ക് ഇറാനും തെക്ക് ഒമാനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിലാണ് ഹോർമുസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്, സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ പ്രധാന മാർഗമാണിത്. പ്രത്യേകിച്ച് ഖത്തറിൽ നിന്നുള്ള നിരവധി ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതികളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. സംഘർഷം രൂക്ഷമാകുന്നതോടെ ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ കടലിടുക്കിലൂടെയാണ് ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും എൽഎൻജിയുടെ ഒരു പ്രധാന ഭാഗവും കയറ്റുമതി നടത്തുന്നത്. ഇതിലൂടെയാണ് ഇന്ത്യ മൊത്തം ഓയിലിന്റെ 40 ശതമാനം എണ്ണയും വാതകത്തിന്റെ പകുതിയോളവും ഇറക്കുമതി ചെയ്യുന്നത്.
എന്നാൽ റഷ്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാറില്ല. പ്രധാനമായും സൂയസ് കനാൽ, ഗുഡ് ഹോപ് മുനന്പ്, പസഫിക് സമുദ്രം എന്നിവിയിലൂടെയാണ് ഈ കപ്പലുകൾ എത്തുന്നത്.